Kerala
മറയൂർ: ഇടുക്കി മറയൂർ-ചിന്നാർ റോഡിൽ വാഹനങ്ങൾ തടഞ്ഞ് കാട്ടാന. ഒന്നരക്കൊമ്പൻ എന്ന് വിളി പേരുള്ള കാട്ടാനയാണ് റോഡ് തടഞ്ഞത്. മറയൂർ ചിന്നാർ ഉദുമൽപേട്ട റോഡിൽ അന്തർ സംസ്ഥാന പാതയിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു ഒന്നരക്കൊമ്പൻ വഴിമുടക്കിയത്.
രാത്രി എട്ട് മുതൽ പത്ത് വരെയാണ് ഈ പാതയിൽ മറയൂരിന് സമീപം ജെല്ലിമല ഭാഗത്ത് ഒന്നര കൊമ്പൻ കാട്ടാന നാടു റോഡിൽ നിലയുറപ്പിച്ചത്.
ഒൻപത് വരെ ഭാഗികമായും അടുത്ത് ഒരു മണിക്കൂർ പൂർണമായും റോഡിൽനിന്ന് മാറാതെ നിന്നു. ഇതോടെ ടൂറിസ്റ്റ് ബസുകൾ ഉൾപ്പെടെ നൂറിലധികം വാഹനങ്ങൾ റോഡിൽ കുടുങ്ങി.
ഒന്നരമണിക്കൂറിന് ശേഷം ഒറ്റക്കൊമ്പൻ സ്വമേധയാ വഴിമാറുകയായിരുന്നു.
Kerala
കൊച്ചി: ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് യുവതാരങ്ങളെ ചോദ്യം ചെയ്യാൻ ഇഡി. പൃഥ്വിരാജ്, ദുൽഖർ സൽമാൻ, അമിത് ചക്കാലക്കൽ എന്നിവർക്ക് നോട്ടീസ് നൽകാനാണ് ഇഡിയുടെ തീരുമാനം. പിടിച്ചെടുത്ത രേഖകൾ പരിശോധിച്ച ശേഷം ഹാജരാകാൻ ആവശ്യപ്പെടും.
താരങ്ങളോട് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ഹാജരാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഫെമ ചട്ട ലംഘനവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിക്കുകയാണ് ലക്ഷ്യം.
ബുധനാഴ്ച നടന്ന പരിശോധനയിൽ ദുൽഖർ സൽമാൻ ഉൾപ്പെടെയുള്ള ആർസി ഉടമകളുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കല്‍ എന്നിവരുടെ കൊച്ചിയിലെയും ചെന്നൈയിലെയും വീടുകളിലടക്കം 17 ഇടത്താണ് ഒരേസമയം പരിശോധന നടത്തിയത്. വ്യാജരേഖ ചമച്ചുള്ള ആഡംബര കാറുകളുടെ ഇടപാടില്‍ വിദേശനാണയ വിനിമയ ചട്ടലംഘനം (ഫെമ) നടന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍.
ദുല്‍ഖറിൽനിന്ന് ഇഡി വിവരങ്ങള്‍ തേടി. ചെന്നൈയിലെ വീട്ടിലായിരുന്ന നടനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തശേഷം ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യാനാണ് ഇഡി നീക്കം.
അമിത് ചക്കാലയ്ക്കലിന്റെ വീട്ടിലടക്കം കസ്റ്റംസ് ഉദ്യോഗസ്ഥരും ഇഡിയുടെ പരിശോധനാ സമയത്ത് എത്തിയിരുന്നു. പരിശോധന രാത്രിവരെ നീണ്ടുനിന്നു. കോട്ടയം, തൃശൂര്‍, മലപ്പുറം, ഇടുക്കി, കോഴിക്കോട് ജില്ലകളിലും ചെന്നൈ, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലും പരിശോധന നടന്നു.
Kerala
കൊച്ചി: ഭൂട്ടാന് വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് പരിശോധനയ്ക്കു പിന്നാലെ ചലച്ചിത്ര താരങ്ങളുടെ വീട്ടില്‍ പരിശോധനയുമായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇഡി). നടന്മാരായ മമ്മൂട്ടി, ദുല്‍ഖര്‍ സല്മാന്, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലാണ് ഇന്ന് രാവിലെ ഏഴു മുതല്‍ ഒരേസമയം ഇഡി റെയ്ഡ് നടക്കുന്നത്.
മമ്മൂട്ടിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലും ദുല്‍ഖര്‍ സല്‍മാന്റെ എളംകുളത്തേയും ചെന്നൈയിലേയും വീടുകളിലും, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലുമാണ് നിലവില്‍ ഇഡി റെയ്ഡ് തുടരുകയാണ്.
കോയമ്പത്തൂര്‍ ഉള്‍പ്പെടെ 17 ഇടങ്ങളിലാണ് ഒരേസമയം പരിശോധന. അഞ്ച് ജില്ലകളിലായി വാഹന ഡീലര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്. പ്രാഥമിക പരിശോധനയില്‍ ഫെമ നിയമ ലംഘനം കണ്ടെത്തിയതായാണ് ലഭ്യമാകുന്ന വിവരം.
മമ്മൂട്ടി ഹൗസ് എന്ന് അറിയപ്പെടുന്ന മമ്മൂട്ടിയുടെ പഴയ വീട്ടിലും മമ്മൂട്ടിയും ദുല്‍ഖറും ഇപ്പോള്‍ താമസിക്കുന്ന എളംകുളത്തെ വീട്ടിലുമാണ് റെയ്ഡ്. ദുല്‍ഖര്‍ സല്‍മാന്റെ ചെന്നൈയിലെ വീട്ടിലും കൊച്ചിയില്‍ നിന്നുള്ള ഇഡി ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. മമ്മൂട്ടി ഹൗസ് ഇപ്പോള്‍ ലീസിന് നല്‍കിയിരിക്കുകയാണ്.
ഓപ്പറേഷന് നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് ദുല്‍ഖര്‍ സല്‍മാന്റെ മൂന്നു വാഹനങ്ങള്‍ പിടിച്ചെടുത്തിരുന്നു. പിടിച്ചെടുത്ത ഈ വാഹനങ്ങള്‍ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദുല്‍ഖര്‍ കോടതിയെ സമീപിച്ചിരുന്നു. വാഹനങ്ങള്‍ വിട്ടു നല്‍കണമെന്ന് ഹൈക്കോടതി ഇന്നലെ ഉത്തരവിടുകയും ഉണ്ടായി.
വാഹനം വിട്ടുനല്‍കണമെന്ന നടന്റെ ആവശ്യത്തില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. വ്യക്തികള്‍ക്കെതിരേ തെളിവുകള്‍ ഇല്ലാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും കസ്റ്റംസിനോട് ഹൈക്കോടതി പറഞ്ഞിരുന്നു.
ഇന്ത്യയിലേക്ക് ഭൂട്ടാന്, നേപ്പാള്‍ റൂട്ടുകളിലൂടെ ലാന്‍ഡ് ക്രൂയിസര്‍, ഡിഫന്‍ഡര്‍ തുടങ്ങിയ ആഡംബര കാറുകളുടെ നിയമവിരുദ്ധ ഇറക്കുമതിയിലും രജിസ്ട്രേഷനിലും ഏര്‍പ്പെട്ടിരിക്കുന്ന ഒരു സിന്‍ഡിക്കേറ്റിനെ കുറിച്ചുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നാണ് ഇഡി നല്കുന്ന വിവരം.
National
ന്യൂഡൽഹി: ടോൾ പ്ലാസകളിൽ ഫാസ്റ്റ് ടാഗില്ലാത്ത വാഹനങ്ങൾക്കുള്ള ഫീസ് ഈടാക്കുന്നതിൽ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴി പണമടച്ചാൽ വാഹനത്തിന്റെ ടോള്‍ നിരക്കിന്റെ 25ശതമാനം അധികം അടച്ചാൽ മതിയെന്നാണ് പുതിയ ഭേദഗതി.
പണമായിട്ടാണെങ്കിൽ നിലവിലുള്ളപോലെ നിരക്കിന്റെ ഇരട്ടി അധികമായി അടയ്ക്കണം. നവംബർ 15 ന് പുതിയ ഭേദഗതി പ്രാബല്യത്തിൽ വരും. ടോൾ പിരിവിൽ സുതാര്യത വർധിപ്പിക്കാനും യുപിഐ ഇടപാട് പ്രോത്സാഹിപ്പിക്കാനുമാണ് നടപടിയെന്ന് ഉപരിതല ഗതാഗത മന്ത്രാലയം വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.
പണമിടപാടുകൾ ഒഴിവാക്കുന്നതിനുമുള്ള സുപ്രധാന നടപടിയായി 2008 ലെ ദേശീയ പാത ഫീസ് നിയമങ്ങളാണ് കേന്ദ്ര സർക്കാർ ഭേദഗതി ചെയ്തത്.